Tuesday, June 30, 2009

വിജേഷ് എടക്കുന്നി











സുഹൃത്ത്‌

ണ്ടു മുട്ടേണ്ടിയിരുന്നില്ല
കൂടുകൂടേണ്ടിയിരുന്നില്ല.
കലപില സംസാരത്തില്‍
കലങ്ങി മറിയേണ്ടിയിരുന്നില്ല.

കള്ളും ,ഹാന്‍സും ,കഞ്ചാവും,
'കരുതലും ' വേണ്ടിയിരുന്നില്ല.

കൂടിത്തിരിയലിന്റെ സര്ഗോത്സവങ്ങളില്‍ നിന്ന്
കവിത കിനിഞ്ഞു പോകുമെന്ന് കരുതിയിരുന്നില്ല.

കറുത്തവന്‍ , കുറിയവന്‍ ,കുടവയറന്‍ ,കോങ്കണ്ണന്‍
അവന്‍ അവന്റെ കുറവുകളില്‍ വാചാലന്‍ .
കള്ളനെന്നു മാത്രം സ്വയം പറഞ്ഞില്ല.

കള്ളനായ്‌ തന്നെ തുടരുമ്പോഴും
പ്രിയ സുഹൃത്തേ,
ഇനി നീയെന്റെ കാഴ്ച്ചയുടെ ഉമ്മറപ്പടിയില്‍
വെയില്‍ വീണു പരന്ന
നിഴലായ്‌ പോലും വരരുതേ..!!

Saturday, June 27, 2009

രാജു ഇരിങ്ങല്‍









ചാവേര്‍

ണ്ണൂരില്‍ ജയിലു കാണാന്‍ പോയപ്പോള്‍
അള്ളോ ദാന്നോ മ്മടെ റിപ്പറിനെ കൊന്ന കയറ്ന്ന്
ചോദിച്ചിരുന്നു ആമിനുമ്മ.



സാക്ഷരത ക്ലാസില്‍ മണ്ണെണ്ണ വെട്ടത്തില്‍
ന്റെകൌസൂ മാഷ് വരുമ്മുമ്പ്
‘അഴിമതീ‘ന്ന് കേട്ടെഴുത്തെഴുതി
തെറ്റിച്ചത് ശരിയാക്കിത്താടീന്ന്
നിലവിളിച്ചിരുന്നു ആമിനുമ്മ

മാര്‍ക്സിസ്സ്റ്റ് ജാഥയ്ക്ക് പോയതിന്
അഴിമതിക്കെതിരെ ചങ്ങല പിടിച്ചതിന്
മൊഴിചൊല്ലിയാല്‍ ചൊല്ലട്ടെന്ന്
ഉപ്പൂപ്പയോട് തലയാട്ടിയത് കൊണ്ടാണ്
ഒരുമ്പൊട്ടോളായതും
ഇങ്ക്വിലാബ് വിളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും

ആഞ്ഞിലി പൂത്ത് മണമുണ്ടാകുന്നതും
പുറമ്പോക്ക് വീട് രേഖയിലാകുന്നതും
വീണ്ടുമൊരു നിക്കാഹുണ്ടാകുന്നതും
ചുവന്ന പ്രഭാതം സ്വപ്നം കണ്ടിട്ടായിരുന്നു.

എന്നിട്ടും കണാരേട്ടന്‍ പാര്‍ട്ടി വിട്ടു
കുഞ്ഞമ്പുവേട്ടനെ പുറത്താക്കി
റേഡിയോവില്‍ കേട്ട്
പീടികത്തിണ്ണയിലിരുന്ന ആമിനുമ്മ
പുറത്താക്കപ്പെട്ടവരുടെ നിരയില്‍
കറുത്ത താടിയില്‍ ഒരാളെ കണ്ടു.

ആമിനുമ്മയുടെ മുറുകിയ കയ്യീല്‍
മറച്ചു പിടിച്ച അരിവാള്‍ ചുറ്റിക
റിപ്പര്‍ ചന്ദ്രന്റെ മുഖം
കണ്ണൂര്‍ ജയിലിലെ കൊലക്കയര്‍!!

നേതാവ് വരാന്‍
ഇനി മിനിറ്റുകള്‍ മാത്രം…!

Wednesday, June 17, 2009

പവിത്രന്‍ തീക്കുനി

എന്നിട്ടും

തി മധുരമായി
നീയെന്നെ ചതിച്ചു,എങ്കിലും
കവിത കൊണ്ടെന്റെ
വിധിയെ വെല്ലുന്നു..

അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍.













ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില്‍ താമസിക്കും.

ഇരു ധ്രുവങ്ങളിലാണ് നാം
എങ്കിലും
ഒരു ദു:സ്വപ്നത്തിന്റെ
ചരിവില്‍ വച്ച്
നമ്മള്‍ കണ്ടുമുട്ടും

Thursday, June 11, 2009

എം.ആര്‍.വിബിന്‍



ഇടയന്‍


രു കാലമുണ്ടായിരുന്നു .

വെള്ളമിറക്കി വരും
നരികളെ തുരത്താന്‍ ,
അന്ന് നിനക്കൊരു നോട്ടമധികം .
ഗണം മറന്നു മേഞ്ഞു പോം കുഞ്ഞാടിനെ
നെഞ്ചോടുചേര്‍ത്തോരിളം തലോടല്‍.
ഉച്ച മരത്തണലില്‍,
പൂര്‍വികരാരോ മറന്നുവെച്ചോ-
രോടക്കുഴല്‍ വിളിയോര്‍ത്തെടുക്കും നീ.
മധുര നാമ്പുകളോടോത്ത്
തെളി നീരുപോലതും അയവിറക്കും ഞങ്ങള്‍.
വെയില്‍ കുന്നിറങവെ ,
ചുള്ളിക്കമ്പിന്‍ കരുത്ത്‌ പോലും വേണ്ടായിരുന്നു
ഞങ്ങളെയൊത്ത് കൂടാന്‍ നിനക്ക്.

എപ്പോള്‍ ,
എവിടെവെച്ചു ,
എന്താണിടയ ?
നിനക്കും ഞങ്ങള്‍ക്കുമിടയില്‍.

കണ്ടു,
അരുവിയിലോഴുകി പോകുമീറക്കുഴല്‍ .
കല്ചെരുവില്‍ രാകി മിനുക്കി
എളിയില്‍ തിരുകിയത് ,
മരനിഴലിലും തെളിഞ്ഞു നിന്നില്ലേ.








ഇപ്പോഴെല്ലാ രാവിലും
ഞങ്ങളറിയുന്നുണ്ട് .
നിന്റെ ലാവണത്തില്‍ നിന്നൊഴുകി വന്നു
കുളംബുകളില്‍ തൊട്ടു നടുക്കുന്നത്
കൂട്ടത്തിലൊന്നിന്റെ ചോര തന്നെയെന്ന്‌.

അന്നേരമാകെ
കണ്ണടയ്ക്കാതാകാശം നോക്കി
നില്‍ക്കും ഞങ്ങള്‍.
മിഴികളില്‍ പെടാതെ മായരുതല്ലോ
ആ വരവറിയിചേറെ വൈകാതെ
വാനില്‍ ചിമ്മുമൊരു കുഞ്ഞു താരകം.

Tuesday, June 9, 2009

എസ്സ്.കണ്ണന്‍









രാത്രി നടത്തം

എപ്പോഴും പറയാവുന്നതല്ല
ഉള്ളില്‍ ഞെങ്ങി ഞരുങ്ങുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് കാണുന്നവരെല്ലാം
ഒത്തിരിയൊക്കെ കേട്ട് മടുത്തവര്‍
ഇന്നുമെന്‍റെകൂടെ വീര്‍പ്പിടുന്നവര്‍
ദീര്‍ഘരാത്രി, അനങ്ങാത്ത ചില്ലകള്‍
രാത്രിയൊറ്റയ്ക്ക് പോകും വഴിയിലെ
പാഞ്ഞു പോകുന്ന വണ്ടികള്‍ , ചിന്തകള്‍
നീണ്ട ഹോണിന്‍ ഇരച്ചാര്‍ത്തുമായുമ്പോള്‍
ചുറ്റുവട്ടത്തനങ്ങും ചവറ്റില
പാതിരയില്‍ വിളക്കണയാത്ത
റോഡരികിലെ വീടുകള്‍ക്കൊക്കെ
മൂമ്പ് കാണും വെളിച്ചവുമില്ല
ഇപ്പൊഴീ സമയത്ത് ചുറ്റിലും
കാണുന്നതുമാത്രം സത്യമെന്നാണെങ്കില്‍
സംശയത്തോടിരുട്ടത്തു മൂലയില്‍
പമ്മിനോക്കി നടക്കുന്നതെന്തിന്
എന്നും കാനയില്‍ കാണുന്ന കണ്ണാടി
ചന്ദ്രനെ കൊണ്ട് ചോദിച്ചുടയുന്നു
എന്നെയും കടന്നായുന്ന വേഗതയ്ക്കൊ-
പ്പമെത്തും പ്രതീക്ഷ ജീവിക്കുന്നു.
ലോകമേ ഇഞ്ചിഞ്ചായി മാത്രമാണീ
ദിവസത്തിന്‍ പടം മാറ്റി വച്ചത്
അത്രയും കണിശമായി ഞൊടിയിട
കൊടിയായ് വിഭജിച്ചതില്‍ വേണ്ട
മാറ്റമൊക്കെ വരുത്തും അധികാര-
ശാലിയെന്നെ നിരീക്ഷിക്കുകയാകുമോ
സന്ധ്യയില്‍ കണ്ട മൈതാനം, ആരവം
വേദനയെക്കാള്‍ കരുത്തുള്ള യൌവ്വനം
സംശയത്തെ പ്പൊടിയാക്കുക മറച്ചിരി
കണ്ണുകോരിക്കുടിച്ചുനടന്നു ഞാന്‍
എന്‍റെ വാക്കില്‍ നിറയുന്ന ദൂരമാണാ-
പിയായി വിറച്ചു കാണും പകല്‍
വെയില്‍ക്കാടുമപ്പുറവുമെന്‍ റെ
സങ്കടത്തെ അവയ്ക്കൊപ്പമാക്കണേ..

Tuesday, June 2, 2009

സുധീഷ്‌ കോട്ടേമ്പ്രം

അയവ്


യഞ്ഞ നിക്കറില്‍
കുട്ടിക്കാലം
മൂക്കൊലിച്ചു നടന്നു.
മുറിച്ചു കടക്കാവുന്ന ദൂരങ്ങള്‍
വളഞ്ഞു തിരിഞ്ഞു ചെന്നു.
സൂചികളില്ലാത്ത കളിവാച്ചില്‍
സമയം ചത്തു കിടന്നു.

കൂട്ടക്ഷരങ്ങള്‍
തുപ്പലില്‍ മുക്കി
കനം കുറച്ചു ഉച്ചരിച്ചു.
കള്ളിന് പകരം
മോര്കഞ്ഞി മാത്രം കുടിച്ചു.
അയഞ്ഞ ഭോഗത്തില്‍
ഒച്ചുകള്‍ ഇഴഞ്ഞു.

ഇരിക്കുമ്പോള്‍
നാലുവശവും ചായുന്ന കസേരയ്ക്കു
സ്ക്രൂ പിടിപ്പിക്കാന്‍ വയ്യ.
ഒരു വശം താഴ്ന്നു
മൂക്ക് കുത്തി നില്‍ക്കുന്ന
വേളാങ്കണ്ണി മാതാവിന്‍റെ ഫോട്ടൊ
അതേപടി.


















ഇളകിയ ഓടിന്‍റെ മോന്തായം
ഉറകുത്തിയ കഴുക്കോല്‍
ഊര താങ്ങി നില്‍ക്കുന്ന വീട്.

ഇങ്ങനെ ആയാല്‍ പറ്റില്ല
എല്ലാം ശരിയാക്കണം
എന്ന് തീരുമാനിക്കാറുള്ള
മനസ്സ് എന്ന ആളും അതേപടി.

ചായയും റൊട്ടിയും
ചെന്ന് കഴിക്കാന്‍
അടുക്കളയില്‍ നിന്ന്
വിളി വരുന്നുണ്ട്.
കഴിച്ചു തുടങ്ങുമ്പോഴാവും
അവളുടെ പരാതികള്‍ പെയ്യുക.

കമാന്ന് മിണ്ടിയില്ല.
റൊട്ടി ചായയില്‍
മുക്കി തിന്നുന്നതിനെ പറ്റി
ആലോചിച്ചു.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP