Thursday, June 19, 2008

മനോജ് കാട്ടാമ്പള്ളി

ഫോട്ടോഗ്രാഫര്‍


കോലായിലിരുന്നു കാണുന്ന
രാത്രിയുടെയോ
അവളുടെ വീട്ടില്‍
കുലച്ചുനില്‍ക്കുന്ന വാഴകളുടെയോ
ഒരു പടം എടുത്തിരുന്നില്ല
അന്നേവരെ

സര്‍പ്പങ്ങള്‍ വരാറുള്ള കാവിന്റെ
ചുവന്ന ചായത്തില്‍ നനവു വിരിച്ചിട്ട്
മഴ ചിതറുന്ന ഒച്ചകളെ
തെങ്ങുകള്ക്കിടയിലൂടെയെടുത്തു

കാവിനരികിലൂടെ
തയ്ക്കാനുള്ള തുണികളുമായി
അവള്‍ കുന്നിറങ്ങുമ്പോള്‍
ചെരിപ്പുകളണിയാത്ത കാലുകളുടെ
അളവെടുത്തു...

കണ്ണെറിയാന്‍
കൈതയിലകള്‍ക്കടുത്ത്
പതുങ്ങി നിന്നു

അവളുടെ പാദസരങ്ങളോര്‍ത്ത്
ഉറക്കമുണര്‍ന്നതിനാല്‍
ഇന്ന് അവളെ കണ്ടുമുട്ടുമോ?
എന്ന ആകാംക്ഷ ജനലിലൂടെ
മഞ്ഞുവീഴ്ത്തുന്നു.

ബദാം മരത്തിനിടയിലൂടെ
അവളുടെ വീട് കാണുന്നുണ്ട്
‘ഞരമ്പില്‍ ഒരു നദി പായുന്നു’
എന്ന പാട്ട് ഫോണിലൂടെ കേള്‍ക്കുമ്പോള്‍
മനസ്സിലൂടെ വെയില്‍
അലിഞ്ഞു താഴുന്നു.

തണ്ടോടെ വെട്ടിയ വാഴയിലയില്‍
ശക്തമായൊട്ടിപ്പിടിക്കുന്ന
അവളുടെ വെളുത്ത ഉടലിനെ
പഴുത്തൊരു വാഴക്കുലയായി
മറവിയിലേക്ക് ചായ്ക്കണം

തേങ്ങിക്കരഞ്ഞ്
കരിഞ്ഞുണങ്ങിപ്പോയതിന്റെ
പടമെടുക്കുമ്പോള്‍
രഹസ്യമായി വെച്ച വിതുമ്പലിനെ
ഫിലിം റോളില്‍ നിന്ന് കറുപ്പോടെ
എടുത്തെറിയാന്‍
ഇന്ന് എനിക്ക് കഴിയുമോ?

Sunday, June 8, 2008

നാസ്സര്‍ കൂടാളി

ഒറ്റയ്ക്ക് നെയ്യുന്ന വല



ഒറ്റയ്ക്കൊരു വല നെയ്യണം
കിഴക്ക് ആകാശം നോക്കി
തോണിയിറക്കണം
ഭൂമിയില്ലാത്ത ആകാശം കണ്ട്
കടലമ്മയുടെ പാട്ട് പാടണം.

ദിശ നോക്കിയല്ല യാത്ര
ഒരു തിമിംഗല വേട്ടയും
വേണ്ടേ…വെണ്ട…
ഭയമെന്ന തോണിയില്‍
പരല് മീനുകളെ പറഞ്ഞുറക്കാന്‍
പഴങ്കദയെന്നും കയ്യിലില്ല
ഒരു മീന്‍ പിടച്ചില്‍ മതി
ഓര്‍മ്മപ്പെടുത്താന്‍
മറവിയുടെ
മോതിരക്കൈവിരല്‍.

ഇപ്പോള്‍
ഇക്കരെ തൊണിയില്ല
ഞാനെന്ന കടല്‍ മാത്രം

ഇനി പാടുമോ
അവളും കരയും
കാണാത്ത മുക്കുവണ്ടെ പാട്ട്

Sunday, June 1, 2008

ശൈലന്‍

ഇദയം


കരയുമ്പോള്‍ പൊഴിഞ്ഞത്
മുത്തുകളായിരുന്നു.
ചിരിക്കുമ്പോള്‍ തൂവിയത്
പവിഴങ്ങളായിരുന്നു
മുത്തുകളും
പവിഴങ്ങളും
പെറുക്കി കൂട്ടിയതല്ലാതെ
നിന്നെ
ഞാനൊരിക്കലും
അറിഞ്ഞതേയില്ലല്ലോ...!!
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP