Wednesday, May 27, 2009

പി.എ.അനിഷ്

നിലക്കടല തിന്ന്


തൊണ്ടോടു കൂടിയ നിലക്കടല
വറുത്തു വച്ചിരുന്ന
ബസ്റ്റാന്റില്‍ നിന്നൊരു പൊതിവാങ്ങി
അവസാനത്തെ സീറ്റിലിരുന്നു

പല പല പണികള്‍ക്കായ്
നഗരത്തിലേക്കു ചിതറി
പിന്നെയൊരു വറവുചട്ടിയിലേക്കിട്ട നിലക്കടലപോലെ
രാത്രിവണ്ടിയില്‍
ഗ്രാമത്തിലേക്കു പൊരിയുന്നവര്‍









സായാഹ്നപത്രത്താള്‍
മറിച്ചിരിക്കുന്നു ചിലര്‍
നരച്ച അതേ ആകാശത്തു
കണ്ണുനട്ട്
ഏതോ ഇടവഴിയിലേക്കോടിപ്പോകും ചിലര്‍

ഞാനോ
തോടുപൊട്ടിച്ച്
കടലതിന്നുകൊണ്ട്
വേരുകളിലേയ്ക്കൂര്‍ന്നിറങ്ങി
മണ്ണിനടിയിലൂടെ
മുളപ്പിച്ച് കാത്തിരുന്ന
മനസ്സുകള്‍ കടന്ന്
മൗനത്തിന്റെ തോടിനുളളില്‍
ഉറങ്ങിയുണര്‍ന്നപ്പോഴേക്കും
വീടെത്തിയിരുന്നല്ലോ

Saturday, May 23, 2009

ശൈലന്‍

ബ്ലൂ ടൂത്ത്

കാലമെത്രയായി..
ഇനിയിപ്പോ
കാണുമെന്നു കരുതിയതെയല്ല..

നമ്രമുഖിയായ്‌
യാത്രാമൊഴി ചിരിച്ച
നെറ്റിക്കോണിപ്പഴു -
മോര്‍മയുണ്ട്..

കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു..

അന്ന് പങ്കിട്ട
little heart ബിസ്കറ്റിന്റെ
സ്വര്‍ണക്കവരിപ്പഴു
മാല്‍ബത്തില്‍ മിടിക്കുന്നു..

ഇരു വശത്തേക്ക്
പിന്നിയിട്ട മുടിപ്പാതയിലൂടെ
വാടക സൈക്കിള്‍ തൊണ്ണിക്കയറി
എത്തിയ കിനാവള്ളിപ്പാടം..

അറിഞ്ഞിട്ടും
വെളിച്ചപ്പെടുത്തുവാന്‍
ധൈര്യമില്ലാതെപിരിഞ്ഞ
പിരിശത്തെ, പിന്നെ,എത്ര
സമയ, ഭൂഖണ്ടങ്ങളില്‍
തിരഞ്ഞു..

പാപ്പാ
അഖിലാന്ടാമ്മാള്
ശിവകാമി
സ്മിത പാട്ടില്‍-


രൂപ സാദൃശ്യങ്ങളെ
തുറിച്ചു നോക്കി,യെത്ര,
തെക്കേ ഗോപുര നടകളിരങ്ങുന്നിടത്ത്
നിന്ന്
ആട്ട് കേട്ട് നടന്നു..













മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..

ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..

ബ്ലൂ ടൂത്തിലൂടൊരു
മെസ്സേജായി വന്നു
സ്ക്രീന്‍സേവറില്‍
മുട്ടി വിളിച്ചു..

തുറക്ക പ്പെടുമ്പോള്‍
സഭാ കമ്പമൊട്ടുമെയില്ലാതെ
ദിഗംബരയായി
ആറു മിനിട്ട് 13 സെക്കന്റ്
ആറര എംബി ക്ലിപ്പ് നിറയെ..

സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി‌ യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..

zzx . 3gp എന്നത് മാറ്റി
നമ്രത ശിരോദ്കര്‍ എന്ന്
പേര് കൊടുക്കണം
ഫോര്‍വേഡ് ചെയ്യും മുന്‍പ്‌..!

Sunday, May 17, 2009

എസ്.കലേഷ്

സൈറണ്‍



വള്‍ അയാള്‍ക്കൊപ്പം ജീവിതം കൊതിച്ചു
ഞാന്‍ അവള്‍ക്കൊപ്പവും

ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിവന്ന നിമിഷം
ഞാന്‍
പട്ടണത്തിലേക്ക് പോകാനായി
തീരുമാനിച്ചു.

പട്ടണത്തില്‍ ചെന്ന് അയാളെ കാണണം
പറയണം
അവളെ എനിക്കു തിരികെതരണമേയെന്ന്
പക്ഷേ,
അയാള്‍ അത് സമ്മതിച്ചില്ലങ്കിലോ..
അവളോടയാള്‍ക്ക് എനിക്കുള്ളതു പോലെ
അഭൌമമായ ഇഷ്ടം ഉണ്ടെങ്കിലോ...

ആ നിമിഷം ഓര്‍ത്തപ്പോഴേ കണ്ണുനിറഞ്ഞു.

പട്ടണത്തിലേക്കുള്ള
എക്സ്പ്രസ് വണ്ടിയിലിരുന്നപ്പോള്‍
അവളെ ഓര്‍ത്തു.
പാലം കടക്കുമ്പോള്‍ ചാടിച്ചാകാന്‍ തോന്നി.
പേടി അടുത്തുപിടിച്ചിരുത്തി.
മനസിന്‍െറ വാ കൊണട് കരഞ്ഞുകൊണ്ടിരുന്ന
എന്നെ
തീവണ്ടി പട്ടണത്തിലിറക്കിവിട്ടു.













ബസിലിരുന്ന് കുട്ടികള്‍ കറക്കുന്നു കാറ്റാടി.
കറങ്ങി നടന്നു ഞാന്‍.
അയാള്‍ പണിയെടുക്കും കമ്പനി കണ്ടുപിടിച്ചു.

ആകാശത്തേക്കു നോക്കി പുകവലിച്ചു നില്ക്കുന്നത്.
മുറ്റത്തെ കോണില്‍ കാറുകള്‍, ബൈക്കുകള്‍ പതുങ്ങി നിന്നു.
ഇരുമ്പുകമ്പികള്‍ വന്‍മരത്തിന്‍െറ വേരുകള്‍ പോലെ
പടര്‍ന്നിറങ്ങിയ
വലിയ കെട്ടിടങ്ങള്‍ കണ്ടപ്പോഴേ പേടിയായി
നീലനിറത്തില്‍ കുപ്പായമിട്ട
തൊഴിലാളികള്‍ നിരന്ന് നടന്നുവരുന്നു, പോകുന്നു.
കാഴ്ചയില്‍ ഞാന്‍തന്നെ എന്നു തോന്നിയ ഒരാളോട്
അയാളുടെ പേരു ചോദിച്ചു
ഇന്ന ബ്ളോക്കില്‍ ഇത്രാമത്തെ മുറിയിലുണ്ട്.

ആ മുറിതപ്പി വളഞ്ഞ പടികള്‍ കയറി.
ഭൂമിക്കടിയിലേക്ക് തുറക്കുന്നു ലോഹവാതിലുകള്‍
എന്നെ പുറത്താക്കി പെട്ടന്നടയ്ക്കുന്നവ വീണ്ടും.
കൂര്‍പ്പിച്ച നോട്ടങ്ങള്‍ പലവട്ടം വന്നു മുട്ടി
ഫാനിന്‍െറ മൂളന്‍ കറക്കം വരെ ഞെട്ടലോടെ കണ്ടു.
ഉയരങ്ങള്‍ പേടി തന്നു

നാട്ടിലെ തോട്ടുനിരപ്പില്‍ നിന്നും
എത്രയടി പൊക്കത്തിലാകും ഈ നില.
തോട്ടുവക്കത്തെ തെങ്ങോളം പൊക്കത്തിലാകുമോ...?
അവിടെ നിന്നും എത്ര ദൂരെയാകും ഇത്.
അങ്ങനെയെങ്കില്‍
ദൂരവും പൊക്കവും കൂട്ടിക്കെട്ടിയാല്‍
തീര്‍ത്തും നിസ്സഹായനാണ് ഞാന്‍
അത്രയും അകലം അവള്‍ നടന്നു കയറിയിട്ടുണ്ടാകണം,
ഇനി ഇറങ്ങിപോകാനും മനസുണ്ടാകില്ല. അല്ലേ...?

ചെറിയ ചോദ്യങ്ങള്‍ക്കേ ഉത്തരം അറിയൂ..
വലിയ ചോദ്യങ്ങള്‍ ഒഴിച്ചിടുന്നു.
അതിനാല്‍
നോക്കിയാല്‍ തിരികെ നോക്കുന്ന മുറികളിലൊന്നും
തപ്പിനടക്കാതെ തിരികെ പോന്നു

തൊഴിലാളികള്‍ നടന്നു വരുന്നു, പോകുന്നു
കാറുകള്‍, ബൈക്കുകള്‍ ഏല്ലാം പുറപ്പെടാന്‍ ഒരുങ്ങി.

കമ്പനിയുടെ ഗേറ്റ് കടക്കുമ്പോഴേക്കും
സൈറണ്‍ മുഴങ്ങി.
ആദ്യം പേടിച്ചുപോയി
പിന്നെ അത് മാറി,
അയാള്‍ കൂട്ടുകാരുമായി ചേര്‍ന്ന്
ആ ബഹുനിലയുടെ മുകളില്‍ നിന്ന്
എന്നെ കൂവി ഓടിച്ചതായി തോന്നി.

Wednesday, May 13, 2009

രാജു ഇരിങ്ങല്‍

തിരസ്കരിക്കപ്പെട്ടവന്‍റെ അടയാളം

പയ്യാമ്പലം കടലില്‍
തിരകള്‍ കണ്ടപ്പോള്‍
അമ്മേ ഇത് പാല്‍പ്പതയല്ലേന്ന്
ചോദിച്ചിരുന്നു ഞാന്‍

മുട്ടു മറക്കാത്ത
പാവാടയ്ക്കരികില്‍
ചുവന്ന മഷി ഒഴിച്ച സുഹൃത്തിന് പകരം
തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍









പ്രണയം ‘ മണ്ണാങ്കട്ട’ എന്ന് ചൊറിഞ്ഞ
പതി മൂന്നു കാരിയെ
ബലാത്സംഗം ചെയ്തതിന്
ഒരു നേരുമില്ലാതെ സംശയിച്ചതിന്
രായ്ക്കുരാമാനം തീവണ്ടി കയറിയിരിന്നു ഞാന്‍

കടലാമകള്‍
മാളങ്ങളിലേക്ക് വലിയുന്നതും
കടല്‍കാക്കള്‍
പുതിയ സമുദ്രാ‍തിര്‍ത്തി തിരയുന്നതും
അപകടങ്ങള്‍ മുന്‍ കൂട്ടികണ്ട്ട്ടായിരുന്നു.

എന്നിട്ടും
നളിനി ജമീലയുടെയും,
സിസ്റ്റര്‍ ജസ്മിയുടേയും
പുസ്തകം വാങ്ങിക്കാന്‍ ഞാന്‍ ക്യൂ നിന്നു
വെറുക്കപ്പെട്ടവരുടെ കാഴ്ചകണ്ട്
ചോരതിളക്കുമ്പോള്‍
തലകുനിക്കപ്പെടേണ്ടവരുടെ ചരിത്രമെഴുതാന്‍
എനിക്കൊരിക്കല്‍ തിരിച്ച് വരേണ്ടി വരും
എഴുത്തുകാരന്‍ നിശബ്ദമാക്കപ്പെടുന്നതിനും
ഒരു മണിക്കൂര്‍ മുമ്പ്..!
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP