Sunday, February 22, 2009

രാജു ഇരിങ്ങൽ


ഇലക്ട്ര

കണ്ണാടിയിൽ ഇലക്ട്ര മുടിയഴിച്ചിടുമ്പോൾ
അച്ഛൻ സ്വകാര്യം പറയുകയാണ്
ചുണ്ട് ചേർത്ത് ചെവിയിലേക്ക്.

മകൾ
ചിറക് വിരിച്ച്
കേൾക്കാന്‍ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു

ആകാശത്തിനും
കടലിനുമിടയിൽ
മകൾ
കാറ്റിനോട് മത്സരിച്ചു.

ഓട്ടത്തില്‍
ഒന്നാമതായ മകളുടെ
കാലുകളുടെ വേഗതയില്‍
സ്വകാര്യം
ചെവിയിലെത്തുമെന്നറപ്പായപ്പോൾ
വെള്ളത്തിലേക്കിട്ടു.

ചിറക് വീശി
ആകാശത്തിൻറെ ഹൃദയമിടിപ്പുമായി
വെള്ളത്തിലേക്ക് പാഞ്ഞ മകൾ
കണ്ടത്
അച്ഛനെ തിന്നുന്ന സ്രാവിൻ കൂട്ടങ്ങൾ

Wednesday, February 18, 2009

എം.ആര്‍.രേണുകുമാര്‍



ഇടയില്‍


അപ്പന്‍
ആകാശത്തിലാണ്
ചിറകുകളില്ലാതെ കുഴഞ്ഞ്

മകള്‍
വെള്ളത്തിലാണ്
ചെകിളകളില്ലാതെ കുഴഞ്ഞ്

ഭൂമിയില്‍
ചിറകുകളുടേയും
ചെകിളകളുടേയും
ഭാരമിറക്കാനാവാതെ ഞാന്‍


ചിറകുകള്‍
ആകാശത്തിലേക്കുയര്‍ത്തി
ചെകിളകളാല്‍
ജലത്തിന്‍റെ ഹൃദയമിടിപ്പ് കേട്ട്
കരയോ കടലോ ആവാതെ
ഇരുളൊ പകലോ ആവാതെ

Friday, February 13, 2009

രണ്ട് പ്രണയ കവിതകള്‍




ചിരഞ്ജീവി

ശൈലന്‍


ഓര്‍മ്മയെയാണ്
തെരഞ്ഞു
തെരഞ്ഞുപോയത്..

കണ്ടു കിട്ടിയത്
ഒരു
തെങ്ങിനെയാണ്..

പണ്ട്
അവള്‍
പശുവിനെ കെട്ടാന്‍
വന്നപ്പോള്‍
ചാരിനിന്നത്..

പിന്നെയെന്നോ
ഇടിവെട്ടി
മണ്ട കത്തിപ്പോയത്...

പ്രണയക്കരിക്കിടാന്‍
കേരിപ്പോയവന്‍
അവിടെത്തന്നെ-
യിരിക്കുന്നു..


സൌഗന്ധികം തേടിപ്പോവുന്ന കവി

നാസ്സര്‍ കൂടാളി

തളിരിലകള്‍
പേറുന്നൊരു
ഹൃദയമുണ്ടവള്‍ക്ക്
പച്ച നീരാവിയായ് വന്ന്
എന്നിലെ
ഉഷ്ണ ജല പ്രവാഹങ്ങളെ
ആറ്റിത്തണുപ്പിക്കുന്നു.

കവിതയില്‍
ഞാനിന്ന്
സൌഗന്ധികം തേടിപ്പോവുന്നു.
കാത്തിരിക്കാനും
യാത്രയയ്ക്കാനും
ഒരാള്‍.

വേദനയേക്കാള്‍
മുറിവാണ് വലുത്
സ്നേഹിക്കുന്നവന്
ഒരു തളിരില
തലയിലൊരു മുള്‍ക്കിരീടവും.

സ്നേഹം കൊണ്ട് പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ
നീയേണ്ടെ
ശൈത്യത്തിലേക്ക്
മടങ്ങിപ്പോവുക
പകരം
ഒരു ഹരിതോദ്യാനം
ഞാന്‍
സ്വപ്നം കാണട്ട

Wednesday, February 11, 2009

പവിത്രന്‍ തീക്കുനി


ദൈവത്തിണ്ടെ വികൃതികള്‍


ച്ചനുമമ്മയും
രണ്ട് കുട്ടികളുമുള്ള
ചെറിയ വീടായിരുന്നു അത്.

ദൈവത്തിന്ടെ
സമക്ഷത്തിലോ
പട്ടികയിലോ
അവര്‍ പെട്ടിരുന്നില്ല.

അതു കൊണ്ട് തന്നെ
അവിടെ
നിറഞ്ഞു നിന്നിരുന്നു
ശാന്തിയും സമാധാനവും.

തീര്‍ച്ചയായിട്ടും
ഇന്നലെ രാത്രി
അതു വഴി
കടന്നു പോയിരിക്കണം
ദൈവം

ഇപ്പോള്‍
ആ വീട്ടില്‍
ഒരു കുട്ടി മാത്രമേയുള്ളൂ.

Monday, February 2, 2009

കലേഷ്.എസ്


നമ്മുടെ ജീവിതത്തില്‍

നമ്മുടെ ജീവിതത്തില്‍ നടക്കാതെ പോയ
ആ ദിവസമില്ലേ
അതിന്‍റെ
ഒന്നാം വാര്‍ഷികമാണിന്ന്


വളരെ പണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നും നേടാനായില്ല
വെറുതെ പട്ടണം ചുറ്റിക്കണ്ടു നടന്നതല്ലാതെ

നീ പിരിഞ്ഞു പോയതില്‍ പിന്നെ
വലിയ വലിയ ആഗ്രഹമായിരുന്നു.
സിനിമാകഥകളിലേ പോലെ
വലിയൊരാളായി
പെട്ടെന്നെന്നെ പണിഞ്ഞെടുക്കണമെന്ന്
എന്നിട്ട്
ഒരു ദിവസം
നിന്‍റെ മുമ്പില്‍ പ്രത്യക്ഷനാകണമെന്ന്
എന്നെ കളഞ്ഞു പോയ നിനക്ക്
ഒരു വന്‍ നഷ്ടം തോന്നിപ്പിക്കണമെന്ന്

എന്നിട്ടും
നഷ്ടങ്ങളുടെ ദിവ്യമായ തൊപ്പിമാത്രമാണ് നേടിയത്
ഇപ്പോളിതാ ഒരു വര്‍ഷം.
ഇനിയും വര്‍ഷങ്ങള്‍
അതിലടുക്കി വച്ച ദിവസങ്ങള്‍
നീയില്ലാതെ വന്ന്,
ഓര്‍മ്മയില്‍ നിന്ന്
നിന്നെയും കൂട്ടി പോകും

നിന്നെ ഓര്‍ക്കാതെയിരുന്ന
ദിവസത്തിനു വേണ്ടിയാണീ കാത്തിരിപ്പ്
അന്ന് വായിക്കാന്‍ വേണ്ടിയാണീ കവിത
ഞാനെഴുതി വയ്ക്കുന്നത്.
Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP